OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Friday, October 26, 2018

കണക്ക് ഒഴിവ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒഴിവുള്ള കണക്ക് ജൂനിയര്‍ പോസ്റ്റിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ 2018 ഒക്ടോബര്‍ 29ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിക്കുന്നു.

ട്രാന്‍സ്ഫര്‍ HSS 2018





ഇന്ന് (26-10-2018) ഹൃദയഭേദകമായ ഒരു ദിവസം. ചില അധ്യാപകര്‍ സ്ഥലം മാറി പോകുന്നത് ഇത്രയേറെ വിഷമിപ്പിക്കുമോ? ഇന്നലെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങും വരെ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇന്ന് കാര്യങ്ങളൊക്കെ മാറി മറിഞ്ഞു. പല വര്‍ഷങ്ങളുടെ സഹപ്രവര്‍ത്തന പരിചയം എത്രയേറെ ശക്തമാണെന്നും അതിലുണ്ടാകുന്ന മാറ്റങ്ങള്‍ എത്ര വേദനാജനകമാണെന്നും ശരിക്കും ഇന്നാണ് മനസ്സിലായത്. പ്രവീണ്‍ മാഷും മനോജ് മാഷും അജേഷ് സാറും ദിനേശന്‍ മാഷും സിമിടീച്ചറും കമ്പല്ലൂര്‍ സ്കൂളിനോടു വിടപറഞ്ഞ് പുതിയ ലാവണങ്ങളിലേക്കു വിടവാങ്ങിയപ്പോള്‍, അവര്‍ നമ്മടെ സ്കൂളിന്റെ പ‌ടിയിറങ്ങിയപ്പോള്‍, അവരെ പുതിയ ഇടങ്ങളില്‍ കൊണ്ടുപോയി മടങ്ങിയപ്പോള്‍ തിരിച്ചറിയുകയായിരുന്നു, വര്‍ഷങ്ങള്‍ നീണ്ട പരിചയത്തിലൂടെ ഉരുവം കൊണ്ട സൗഹൃദത്തിന്റേയും സഹപ്രവര്‍ത്തനത്തിന്റേയും ആഴം.

കരഞ്ഞുകലങ്ങിയ കുട്ടികളുടെ കണ്ണുകള്‍, സങ്കടം ഉള്ളിലൊതുക്കി യാത്രാമൊഴി പറയുന്ന സുഹൃത്തുക്കള്‍, ഔപചാരികമായ കടലാസുകളില്‍ യാന്ത്രികമായി ഒപ്പുവച്ചു നല്‍കുന്ന പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ മാത്യു സാര്‍, എല്ലാം ഒരു വിളറിയ ചിരിയിലൊതുക്കി അവരെ യാത്രയാക്കാന്‍ അര്‍ത്ഥമില്ലാത്ത തമാശകള്‍ പറഞ്ഞ്, പുറത്ത് ഗൗരവവും കൃത്രിമമായി പതിപ്പിച്ച ചിരിയുമായി കൂടെ പോകുന്ന സഹപ്രവര്‍ത്തകര്‍.

പ്രവീണ്‍ മാഷും മനോജ് മാഷും സിമി ടീച്ചറും കോഴിച്ചാലിലേക്ക്, അജേഷ് മാഷ് ചായ്യോത്തേക്ക്, ദിനേശന്‍ സാര്‍ കുറ്റ്യാടിയിലേക്ക്. ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ ദിനേശന്‍ മാഷെ കൊണ്ടാക്കാന്‍ കഴിയാത്തതിലെ സങ്കടം വേറെ.

ഇന്നു പോയ എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലെയും ചിത്രങ്ങള്‍ സമാനമായിരന്നു. ആളൊഴിഞ്ഞ കസേരകള്‍, മാറി പോകുന്ന പ്രിയപ്പെട്ട അധ്യാപകരെ നിറമിഴികളോടെ യാത്രയാക്കി, പുതുതായി വരുന്ന ആളുകളെ നിര്‍വ്വികാരമായ കണ്ണുകളോടെ പകച്ചു നോക്കുന്ന കുട്ടികള്‍...... കമ്പല്ലൂരിലും കോഴിച്ചാലിലും ചായ്യോത്തും കാഴ്ചകളില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. കേരളത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ഇതിന്റെ തനിയാവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും. ട്രാന്‍സ്ഫര്‍ നടത്തിയതില്‍ സര്‍ക്കാറിനും ഡിപ്പാര്‍ട്ടുമെന്റിനം സംഘടനകള്‍ക്കും അഭിമാനിക്കാം. എന്നാല്‍ ഒരു അക്കാദമിക് വര്‍ഷത്തിന്റെ നടുമധ്യത്തില്‍ അത് കുട്ടികളോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകുന്നു. ഇത് ആര്‍ക്കു മനസിലാകാന്‍.

കമ്പല്ലൂരിലേക്ക് ജെയിംസ് സാറും സജി മാഷും ദാമോദരന്‍ മാഷും ജിജി ടീച്ചറും എത്തിയിട്ടുണ്ട്. കണക്കിന്റെ പോസ്റ്റിലേക്ക് ഗസ്റ്റ് ടീച്ചറെ നിയമിക്കാന്‍ തിങ്കളാഴ്ച ഇന്റര്‍വ്യൂ നടക്കും. ആരെങ്കിലും ഒരാള്‍ വരും. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഇതുവരെ നടന്നതിലും മനോഹരമായി പോകുമായിരിക്കാം.

എങ്കിലും വിട്ടുപോയ എന്റെ പ്രിയ സുഹൃത്തുക്കളേ, ഇനിയൊരുനാള്‍ നിങ്ങള്‍ കമ്പല്ലൂരിലേക്കുതന്നെ തിരികെ വരുമെന്നു പ്രതീക്ഷിക്കുന്നു, അന്ന് ഞങ്ങള്‍ ഇവിടെ ഉണ്ടാകുമെന്ന ഉറപ്പൊന്നുമില്ലെങ്കിലും.................


















Thursday, October 25, 2018

ചിറ്റാരിക്കല്‍ ഉപജില്ലാ ശാസ്ത്രമേള


ചിറ്റാരിക്കല്‍ ഉപജില്ലാതല ശാസ്ത്രമേളയില്‍ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്യാം സലാഷും ടിന്‍സ് പോളും അവതരിപ്പിച്ച ഓട്ടോമാറ്റിക് ബാരിക്കേഡ് പോലീസിന്റെ പ്രത്യേക അഭിനന്ദനം നേടി. മേളയില്‍ കുട്ടികളുടെ അവതരണം കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ അത് ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇത്തരം സംവിധാനത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി.


ഗണിതശാസ്ത്രമേള രണ്ടാം സ്ഥാനം


ചിറ്റാരിക്കല്‍ ഉപജില്ലാ ഗണിതശാസ്ക്രമേളയില്‍ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് 76 പോയിന്റോടെ രണ്ടാം സ്ഥാനം. 80 പോയന്റ് നേടിയ ചായ്യോത്ത് സ്കൂളിനാണ് ഒന്നാം സ്ഥാനം.

കമ്പല്ലൂര്‍ സ്കൂളിന്റെ വി‍ജയികള്‍....

1st
Sreelakshmi - Pure Construction
Dilsha - Other Charts
Anila - Geometric Chart

2nd
Aparna Rani - Working Model
Aleena Michael - Still Model

3rd
Anushree - Applied Construction
Akash & Navaneeth - Group Project
Amrutha - Puzzle
4th
Vishnupriya - Number Chart
Christeena - Game
Aswathi - Single Project

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

മോഹനേട്ടന് യാത്രയയപ്പ്

നാലു പതിറ്റാണ്ടുകാലം കമ്പല്ലൂരിന്റെ പോസ്റ്റ്‍മാനായിരുന്ന മോഹനന്‍ പയ്യാടക്കത്തിന് കമ്പല്ലൂരിലെ പൗരാവലി യാത്രയയപ്പു നല്‍കി.  കമ്പല്ലൂര്‍ വൈസ് പാലസില്‍ വച്ചു നടന്ന ചടങ്ങില്‍ തിങ്ങിക്കൂടിയ ജനാവലി കമ്പല്ലൂരിന്റെ ജനകീയ പോസ്റ്റുമാനുള്ള ആദരവിനും അംഗീകാരത്തിനുമുള്ള തെളിവായി മാറി.  ജാതി മത രാഷ്ടീയ വേര്‍തിരിനുകള്‍ക്കപ്പുറം തന്റെ കര്‍മ്മ മേഖലയില്‍ ആത്മാര്‍ത്ഥതയുടെ കയ്യൊപ്പിട്ട മോഹനേട്ടനുള്ള സാമൂഹികാംഗീകാരമായി യാത്രയയപ്പു മാറി.

    മോഹനന്‍ പയ്യാടക്കത്തിനെ നല്ലൂര്‍ രാമന്‍ നായര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.  പൗരാവലിയുടെ മെമന്റോ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു സമ്മാനിച്ചു. എന്‍ കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉപഹാരം സമര്‍പ്പിച്ചു. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റാഫിന്റെ ഉപഹാരം ഹെഡ്‍മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സമ്മാനിച്ചു.   കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാല, സി വി വി കളരി സംഘം, ഐ എന്‍ റ്റി യ സി കമ്പല്ലൂര്‍ യൂണിറ്റ് എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു,
   
    ചടങ്ങില്‍ എം എം സുലോചന, കെ പി മാത്യു, തോമസ് മാത്യു മാസ്റ്റര്‍, പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ രാഹുല്‍, വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍, കെ ഡി മാത്യു മാസ്റ്റര്‍, എന്‍ കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബെന്നി ഇലവുങ്കല്‍, പി കെ മോഹനന്‍, മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍‌, കെ പി കുഞ്ഞിരാമന്‍, സന്തോഷ് പി പി, കെ പി ദാമോദരന്‍, കെ വി സന്തോഷ്, പി ടി ജോസഫ്, വേണു, സി കെ രാധാകൃഷ്ണന്‍, ഇ കെ സുനില്‍കുമാര്‍, എം വി സത്യന്‍, ലതാ സുധാകരന്‍, പി സജീവന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.  ചടങ്ങില്‍ കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബെന്നി കണയംപ്ലാക്കല്‍ സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു.  മോഹനന്‍ പയ്യാടക്കത്ത് മറുപടി പ്രസംഗം നടത്തി.